കാലമിങ്ങനെ കൊഴിഞ്ഞ് പോകവേ,
ഓർമകളുടെ ഭാരവുമേറി വരുന്നു.
ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്തവരുടെയും,
മടങ്ങിവരാതെ യാത്ര പറഞ്ഞവരുടെയും
മുഖങ്ങളിങ്ങനെ മനസ്സിൽ കൂടി വരുന്നു.
ഇന്നീ രാത്രികളുടെ ആരവം മോഹിപ്പിക്കാതെ
മടുപ്പിക്കുന്നത്, ഉള്ളിലെ കളിചിരികളുടെ ദൈര്‍ഘ്യം
ഞാനറിയാതെ കുറയുന്നകൊണ്ടാവും.
എനിക്കേറ്റവും പ്രിയപ്പെട്ട കാത്തിരിപ്പുകൾ
നഷ്ടമായ ഈ ദിനരാത്രികളിൽ, ഇടനെഞ്ചിലെ
വേദനകളും കണ്ണിലെ താളവും
പറയാതെ ഗ്രഹിക്കുന്നവർ വിസ്‌മൃതിയിലാണ്ടു.
ജന്മം തന്നവർ പ്രകാശബിന്ദുക്കളായി പരിണമിക്കുന്ന
നേരത്ത് ഒരിറ്റ് കണ്ണീർ കൊണ്ട് നിസ്സഹാനായി ഞാൻ.
എല്ലാം പടിയിറങ്ങിപോയപ്പോൾ, ജരാനരകൾ
മാത്രം വിളിക്കാതെ കയറി വന്നിരിക്കുന്നു.
നിശബ്‌ദമായ ഈ ശൂന്യതയിൽ വിതുമ്പുവാൻ
പോലും മടിച്ച് നിൽക്കുന്നു ഞാനിന്ന്.
ഇനി എനിക്കൊന്ന് എരിഞ്ഞടങ്ങണം, കാത്തിരിക്കുന്നാ
രംഗബോധമില്ലാത്ത കോമാളിക്ക് വേണ്ടി.
എവിടെയവൻ. അരങ്ങൊഴിയാൻ സമയം
അതിക്രമിച്ചിരിക്കുന്നു എനിക്ക്.
രംഗബോധമില്ലാത്ത കോമാളി.
Use the share button below if you liked it.
It makes me smile, when I see it.