മറവികൾ കൊലചെയ്യപ്പെടുമ്പോൾ

ഉറക്കമില്ലാത്തവന്റെ കട്ടിലിലാണ്
മറവികൾ ദാരുണമായി
കൊലചെയ്യപ്പെട്ടത്, പൊടുന്നുടനെയവൻ
ഓർമ്മകളാൽ വേട്ടയാടപ്പെടുന്നു.

നായാട്ടുകാരന്റെ ഇരയെപ്പോലെ
ഇരുട്ടിന്റെ കയങ്ങളിൽ,
ഓർമ്മകളുടെ ഭാരവുമായിയവൻ
മല്ലിട്ട് പിടയുവാൻ തുടങ്ങുന്നു.

നേടിയ ഓർമ്മകളെല്ലാം
മരണത്തിനവനെ
ഏൽപ്പിച്ച് കൊടുക്കുവാൻ
പതിയിരിക്കുന്ന രാത്രിയിൽ,
വെളിച്ചം നഷ്ടമായെന്നവൻ
സ്വയമറിയുന്നു.
ദുഖമില്ലായുള്ളിൽ, അല്ലേലും
ഒറ്റക്കായിപ്പോയവൻ എന്തിന്
ദുഖിക്കണം? ശൂന്യതമാത്രം.

അവന്റെ ഓർമ്മകൾ
ഒറ്റുകാരെന്നറിഞ്ഞ ഇരുട്ടിലവൻ,
കണ്ണുകൾ മുറുക്കിയടക്കുന്നു,
സ്വയമൊരു മറവിയാകാൻ.

അങ്ങനെ മറവിയായി,
ഓർമ്മകളെ കഴുവിലേറ്റിയവൻ
പ്രതികാരം ചെയ്തു.

Read more...