ഓറഞ്ച്മീനുകളുടെ ഓർമ്മകൾ - ഭാഗം 1

ഏറെ നാളിനുശേഷമാണ് ഇന്ന് ആ തൊടിയിലേക്ക് നടന്ന് തുടങ്ങിയത്. അമ്മച്ചിയുടെ വീടിൻ്റെ പുറകുവശം വഴി തൊടിയിലേക്കുള്ള മൺപാത ചവിട്ടി ഞാൻ പതിയെ നടന്നു. വേലിക്കിരുവശവും നിൽക്കുന്ന മരച്ചുവട്ടിൽ കരിയിലകൾ ചിതറികിടക്കുന്നു. പോയകാല വസന്തത്തിൻ്റെ സ്‌മൃതികൾ.

ആ നടത്തത്തിൻ്റെ ഒടുവിൽ ഞാൻ ആ തോടിൻ്റെ അരികിലിലെത്തി. ഇരുവശവും വെളുത്ത മണ്ണാണ്, പഞ്ചാരത്തരികൾ പോലെയുള്ള വെളുത്ത പൂഴിമണ്ണ് നിറഞ്ഞ പ്രേദശമാണിത്. അവിടെ നിന്ന് കൊണ്ട് പോയകാല ഓർമ്മകളെ ഞാൻ വെറുതെ വീണ്ടെടുത്തു.

ഒരു വെള്ളത്തോർത്തും ചില്ല്കുപ്പിയുമായി ഞങ്ങൾ നാലോ അഞ്ചോപേർ അടങ്ങുന്ന ചെറുസംഘം ഇടക്കിടെ ആ തോട്ടിൽ വരുമായിരുന്നു. ചേച്ചിമാർതൊട്ട് കൂട്ടുകാർവരെ ആ സംഘത്തിലുണ്ടാകുറുണ്ട്. വെള്ളത്തിൽ കളിക്കുന്നതിൽ ഉപരി തോട്ടിലെ ചെറുമീനുളെ പിടിക്കുകയെന്നതായിരുന്നു ഞങ്ങളുടെ പ്രധാനയുദേശം.

ധാരാളം ചെറുമീനുകൾ വസിച്ചിരുന്ന തോടായിരുന്നുഅത്. അങ്ങ് ദൂരെ എവിടെനിന്നോ വരുന്ന പുഴയുടെ കൈവഴികൾ കൃഷിയാവ്യശത്തിനായി പണ്ടുള്ളവർ വെട്ടിയ ഒരു വലിയ തോടുണ്ടായിരുന്നു കുറച്ച മാറി. അതിൻ്റെ ചെറുവഴിയായിരുന്നു ഞങ്ങളുടെ കുഞ്ഞൻ തോട്. തോടിനിരുവശവും നിറയെ കൈതകാടാരുന്നു, അവയുടെ നീണ്ട പച്ചഇലകളുടെ അരിക് മുഴുവൻ വെളുത്ത ചെറിയ ചെറിയ മുള്ളകൾ നിറഞ്ഞതായിരുന്നു. അവ ദേഹത്തു കോളുമെന്ന പേടികാരണം, അപ്പുറത്തേ പറമ്പിലോട്ട് കയറുവാൻ കൈതകാട് വെട്ടിത്തെളിച്ച കുറച്ചസ്ഥലത്താണ് ഞങ്ങളുടെ മീൻപിടുത്തം.

നാലഞ്ചുപേർ പലപ്പോഴും കുട്ടത്തിൽ കാണുമെങ്കിലും, ആരേലും രണ്ടുപേർ മാത്രമേ തോട്ടിലിങ്ങാറുള്ളു. അതിനുള്ള സ്ഥലമേ കൈതക്കാട് ഒഴിഞ്ഞൊള്ളൂ. കുട്ടിനിക്കർ നനായതെയിരിക്കാൻ അത് തുടയിലോട് മടക്കികയറ്റിവെച്ച ഞങ്ങൾ തോട്ടിലോട്ടിറങ്ങും. വളരെ പതുക്കെയാണ് ഇറങ്ങുന്നത്, പുഴിമണ്ണ് തെളിഞ്ഞ കാണുന്ന തോട്ടിൽ വെള്ളം പെട്ടെന്ന്തന്നെ കലങ്ങും. വെളളംകലങ്ങിയാൽ മീനുകൾ വരുന്നത് കാണാൻ കഴിയില്ല. അത് ഒഴിവാക്കാൻ തന്ത്രശാലികളെപ്പോലെ മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ ഞങ്ങളിറങ്ങും.

ഒരാൾക്ക് കാലകത്തി നിൽക്കാൻ മാത്രം വീതിയുള്ള തോട്ടിൽ ഞങ്ങൾ രണ്ടുപ്പേർ തോർത്തും പിടിച്ചോണ്ട് നേർക്ക് നേർ നിൽക്കും, എന്നിട്ട് തോർത്ത് പതിയെ വെള്ളത്തിയോട്ട് താഴ്ത്തിയിട്ട് അനങ്ങാതെ അവക്കുവേണ്ടി കാത്തുനിൽക്കും. ഇടക്കത് സംഭവിക്കും, പല കൂട്ടമായി ചെറുമീനുകൾ വരും. എൻ്റെ ചെറുവിരലിൻറെ നീളമേ കാണൂപലതിനും. അതിലും തീരെ പൊടിയാണേൽ വിട്ടകളയും, അതാണ് ഞങ്ങളുടെ ഇടയിലെ നിയമം.

പേരറിയാത്ത കറുത്ത മീൻകുഞ്ഞുങ്ങൾ തുടങ്ങി പലവിധമുണ്ട്. ചാരനിറമുള്ള തലയിൽ മുക്കത്തി പോലെ തിളങ്ങുന്ന പൊട്ടുള്ള മുക്കുത്തിമീൻ, പേരുപ്പോലെ തന്നെ മനുഷ്യന്റെ തുപ്പൽ തിന്നുന്ന തുപ്പലുതീനി, അങ്ങനെ പലതും. കുട്ടത്തിൽ വാൽമാക്രികുഞ്ഞുകളും കാണും. പക്ഷേ ഞങ്ങളുടെ നോട്ടം മൊത്തം ഓറഞ്ച് നിറത്തിലുള്ള സുന്ദരൻ ചെറുമീനിലാണ്. കുട്ടത്തിൽ കാണാനും പിടിക്കാനും ബുദ്ധിമുട്ട്ഉള്ളയിനം. ഇവയിൽ ഏതാണേലും ചെറുവാലുമടിച്ച നീന്തി വരുന്നത് കാണാൻ രസമാണ്. കുട്ടിക്കാലത്തു വല്ലാതെ സന്തോഷം പകർന്ന തന്നിരുന്നു ആ കാഴ്ച്ച.

മിക്കപ്പോഴും ഒഴുക്കിനെതിരെ നിൽക്കുന്ന ഞാനായിരിക്കും മീന്കുട്ടങ്ങളെ ആദ്യം കാണുന്നത് . അഞ്ചോ പത്തോ ഉള്ള പല കുട്ടങ്ങളായിട്ടായിരിക്കും ഇവ വരുന്നത്. ഒരേനിരയിൽ വരുന്ന ഇവ ഒരു ചെറിയ അനക്കം കേട്ടാൽത്തന്നെ ഞൊടിയിടകൊണ്ട് നാല്ഭാഗത്തോട്ടും വെട്ടിമാറം, അത് കാണുന്ന നമ്മുക്ക് തോന്നും വെള്ളത്തിൽ ഒഴുകി വന്ന അവ പൂവ്‌പോലെ വിരിഞ്ഞുവെന്ന്. അത്കൊണ്ട് തന്നെ വെള്ളമനക്കാതെ ഞങ്ങൾ നിൽക്കും, തോർത്ത പിടിക്കുന്നവർ കൃത്യമായി ഒരുമിച്ച് പൊക്കിയെടുത്താൽ മാത്രമേ മീനുകളെ കിട്ടുകയുള്ളു. വീതികുറഞ്ഞ തോർത്തായത് കാരണം മീനുകൾ ഇരുവശത്തേക്കും ചാടി രക്ഷപെടാൻ സാധ്യതയേറെയാണ്. പലപ്പോഴും ഞങ്ങളെക്കാൾ മിടുക്കർ മീനുകളാരിക്കും. ആകാംഷയോടെ തോർത്തു പൊക്കിയെടുക്കുമ്പോൾ നിരാശയാരിക്കും ഫലം.

തുടരും….

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Read More